January 27, 2009

പ്രണയത്തിന്‍റെ പൊല്ലാപ്പുകള്‍



ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.

വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൌന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൌന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൌന്ദര്യമുണ്ടായിരുന്നു , കുറഞ്ഞതോതിലാണെങ്കിലും ഇപ്പോഴുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.

എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...

അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന കല്യാണ-അഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.

എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.

ദൈവത്തിനു നന്ദി....!!!!

ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.

അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ ആങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.

ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.

അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.

ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.

"നമുക്ക് ആത്മഹത്യ ചെയ്യാം....?!!!"

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അറ്റകൈക്ക് അടിച്ച dialogue ആയിരുന്നു , പക്ഷേ...
അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!

പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

എങ്ങനെ മരിക്കണം???

തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!

മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍??? അതും ട്രെയിനുകള്‍ വളരെ കൃത്യനിഷ്ഠ പാലിക്കുന്ന നമ്മുടെ നാട്ടില്‍....

തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.

പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും!!

ഞങ്ങളു മരിച്ചു.

പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.

ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.

ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.

ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.

ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.

ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.

പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.

രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.

ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.

പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.

എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.

എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....

എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.

പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!

നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!

പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.

എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.

കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!

പെട്ടെന്ന് കോപത്തിന്‍റെ ഒരു മിന്നലാട്ടം ...
എന്റമ്മോ എനിക്ക് മുട്ടില്‍ നിന്നും മേലോട്ട് ഒരു വിറയല്‍ കേറി...
ഓടണോ അതോ നില്‍ക്കണോ... ആകെ ഒരു ഡൌട്ട് ...
അവള്‍ ആണെങ്കില്‍ മിണ്ടുന്നുമില്ല ....

പെട്ടെന്ന് ഒരു വലിയ തിരമാല പോലെ എന്തോ ഒരു സാധനം പുറത്തു വന്നു വീണു... ഹൊ പിന്നെ എല്ലാം ഒരു പുക പോലെ.... ഈശ്വരോ....
* * * *
"രാത്രി 1 മണി വരെ ഇരുന്നു സിനിമ കാണും,
എന്നിട്ട് രാവിലെ 10 മണി വരെ കിടന്നുറങ്ങും,
പിച്ചും പേയും പറയാതെ എണീറ്റ്‌ പോടാ ...."
അത് അമ്മയുടെ voice ആയിരുന്നു ...

തിരമാല പോലെ പുറത്തു വന്നു വീണത്‌ വെള്ളം കൊണ്ടു ഒഴിച്ചതായിരുന്നു.
സ്വര്‍ഗ്ഗവും, പ്രേമവും, ട്രെയിനും, പിന്നെ ലവളും എല്ലാം അതില്‍ ഒലിച്ചു പോയി....
==================================================================

സമകാലീകം

ഹലോ സര്‍ ,
ഞാന്‍ താങ്കളെ പോലുള്ള ഒരു വ്യക്തിയെ കുറിച്ചു ഒരു ഡോക്യുമെന്ററി എടുക്കണം എന്ന്വിചാരിക്കുന്നു

“എന്ത് ? എനിക്കത് മനസ്സിലാകുന്നില്ല ”


അല്ല. തങ്കളെപ്പോലുള്ള വളരെ പ്രശസ്തനും ജനപ്രിയനുമായ ഒരു വ്യക്തിയെ ഞാന്‍ ചോദ്യംചെയ്യുക എന്നാല്‍ ......... എന്നോടൊന്നും തോന്നരുത് ........ ”

നിങ്ങള്‍ മുഖസ്തുതി മതിയാക്കൂ..... എന്താണു കാര്യമെന്നു പറയൂ.....


ഒന്നുമുണ്ടായില്ല. ജോസഫ് സിറിയക് പേരു തന്നെ പ്രേക്ഷകരെ സ്ക്രീനിനു മുന്‍പില്‍പിടിച്ചിരുത്തുന്നതാണ്. എന്നിട്ടും....

ഞാന്‍ മുന്‍പേ പറഞ്ഞു നിങ്ങള്‍ക്ക് പറയാനുള്ളതു നേരിട്ടു പറയാം മുഖസ്തുതിയുടെ ആവശ്യമില്ല എന്ന്. എന്നിട്ട് എന്താണ്‌ പ്രോബ്ലം.

ഏയ് പ്രോബ്ലമൊന്നുമില്ല. നിങ്ങളെന്തിനു പേടിക്കുന്നു?

എനിക്കു പേടിയൊന്നുമില്ല. അല്ലെങ്കില്‍ തന്നെ ഞാനെന്തിനു പേടിക്കണം. ഏങ്കിലും എന്തെങ്കിലുമൊരു കാരണമുണ്ടാകുമല്ലോ? അതറിയാനുള്ള ആകാംക്ഷ അത്രമാത്രം.

കാരണം... അവിടെ നിങ്ങള്‍ക്ക്‌ ചെറിയൊരു തെറ്റുപറ്റി. ഒരു കാരണമല്ല, ഒരുപാടുകാരണങ്ങളുണ്ട്‌

“ഒരുപാടു കാരണങ്ങളോ………?”

അതേ. തീര്‍ച്ചയായും ഒന്നില്‍ കൂടുതല്‍ കാരണങ്ങള്‍ .”

അതെനിക്കു മനസിലായി…… പക്ഷേ എന്തൊക്കെയാണത്‌? അതാണെനിക്കു മനസിലാകാത്തത്‌.

അത്‌ അങ്ങിനെ ഒറ്റവാക്കില്‍ പറയാന്‍ സാധിക്കില്ല. ഒരുപാട്‌ വിശദീകരണങ്ങള്‍ ആവശ്യമാണ്‌ .

“ഇത്രത്തോളം വിശദീകരിക്കന്‍ ഞാന്‍ എന്താണു ചെയ്തിട്ടുള്ളത്‌ ?”

നിങ്ങള്‍ ചെയ്തിട്ടുള്ളതു മാത്രമല്ല ചെയ്യാതിരുന്നതും പറയണം.

“ചെയ്യാതിരുന്നതോ…?”

അതാണ്‌ പറഞ്ഞത്‌ പെട്ടന്നുപറഞ്ഞാല്‍ അതൊന്നും മനസിലാകില്ല.

എന്‍റെ പ്രശ്നമാണ്‌. ഞാനത്‌ വെറുതേ ചോദിച്ചു വഷളാക്കി……. ചോദിച്ചില്ലയിരുന്നെങ്കില്‍ എനിക്കിത്രയും കണ്‍ഫ്യുഷന്‍ ഉണ്ടാകുമായിരുന്നില്ല.

അത്രക്ക്‌ കണ്‍ഫ്യുഷന്‍ ആകേണ്ട കാര്യമൊന്നുമില്ല. എല്ലാം ചെറിയ കാര്യങ്ങളാണ്‌. എന്നലത്രചെറിയതുമല്ല.

“താങ്കളുടെ സംഭാഷണം വീണ്ടും മനസ്സിലാക്കാന്‍ പ്രയാസമുണ്ടക്കുന്നു.”

ഇല്ല. ഞാനൊരുദാഹരണം പറയാം. കഴിഞ്ഞ ദിവസം ആക്സിഡന്‍റ്റു പറ്റിഅബോധാവസ്തയില്‍ റോഡില്‍ കിടന്ന യുവാവ്‌ ബോധം തെളിഞ്ഞപ്പോല്‍ കാശുനീട്ടിആശുപത്രിയിലെത്തിക്കാന്‍ കെഞ്ചുന്ന വാര്‍ത്ത നിങ്ങല്‍ വായിച്ചിരുന്നോ?

വാര്‍ത്ത വായിച്ചിരുന്നോന്ന്‌ ….. ഞാനാ സംഭവ സ്തലത്തുണ്ടായിരുന്നില്ലേ…
എന്തൊരു ദയനീയമായ കാഴ്ചയായിരുന്നു. എനിക്കു വല്ലാത്ത സങ്കടം തോന്നി. ഏന്തൊരു ദുഷ്ടന്മാരാണീ ജനങ്ങള്‍….. ആരും ആ പാവത്തിനെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. കഷ്ടം തന്നെ….!

നിങ്ങളുണ്ടായിരുന്നില്ലേ…..? നിങ്ങള്‍ക്കും സഹായിക്കാമായിരുന്നല്ലോ…?

പക്ഷേ എന്‍റെ സാഹചര്യം കൂടി മനസ്സിലാക്കണം. അപ്പോള്‍ ഞാനയാളെ കൊണ്ടുപോയാല്‍ എനിക്ക്‌ കലാഭവന്‍ മിമിക്സ്‌ പരേഡിന്‌ സമയത്തെത്താന്‍ സാധിക്കില്ല. ഓരുവിധത്തിലാ ഞാനൊരു ഫ്രീ പാസ് ഒപ്പിച്ചത്‌.

അയാളെ ആസുപത്രിയിലെത്തിച്ച്തിനു ശേഷവും നിങ്ങള്‍ക്കു പോകാമായിരുന്നു.

അവിടെ ഒരു പാടുപേരുണ്ടായിരുന്നല്ലോ? ആവര്‍ക്കാര്‍ക്കുവേണമെങ്കിലും ഇതൊക്കെ ചെയ്യാമല്ലോ…?

അവര്‍ക്കും നിങ്ങളെപ്പോലെ എന്തങ്കിലും അടിയന്തിര കാര്യമുണ്ടായിക്കാണും.

അതൊന്നുമല്ല. ആര്‍ക്കും ആരോടും ഒരു സഹാനുഭൂതിയുമില്ല അതാണു കാര്യം.

നിങ്ങള്‍ക്കടക്കം……

“നിങ്ങള്‍ എന്‍റെ സാഹചര്യം മനസ്സിലാക്കുന്നില്ല അതാണ്‌ പ്രശ്നം.”

അതുപൊകട്ടെ. കഴിഞ്ഞ ദിവസം മറ്റൊരു സംഭവം കൂടി നടന്നു. മോഷണശ്രമത്തിനിടെനാട്ടുകാരുടെ പിടിയിലായ തമിഴ്‌ ബാലന്‍റെ…..

ശരിയാ…..ശരിയാ…… ഞാനും കൊടുത്തു രണ്ടണ്ണം. അല്ല ഈ കൊച്ചു പിള്ളേരല്ലാം മോഷ്ടിക്കനിറങ്ങിയാല്‍ നമ്മെളെന്ത ചെയ്ക. അവനെ പൊലീസിലേല്‍പ്പിക്കാന്‍ നിന്ന്‌ ഓഫീസിലും ലേറ്റായി.

പക്ഷേ പോലീസ്‌ പറഞ്ഞത്‌ ബാലന്‍ വീടുകളിലും പരിസരങ്ങളിലും പഴയ പാത്രങ്ങളും മറ്റുംപെറുക്കാന്‍ വന്നതാണെന്നണല്ലോ?

ഓ സാറിനെന്തറിയാം അവന്‍ പഠിച്ച കള്ളനാണ്‌. നാട്ടുകാര്‍ നന്നായി പെരുമാറിയിട്ടുണ്ട്‌. ഇനി എന്തായാലും അവന്‍ ഇതിനു നില്‍ക്കില്ല.

നിങ്ങള്‍ക്കു വല്ല തെളിവുമുണ്ടോ അവന്‍ മോഷ്ടിച്ചുവെന്നതിന്‌?

ഇവറ്റകളെ കണ്ടാലറിഞ്ഞുകൂടെ? അവന്‍ തന്നെ മോഷ്ടിച്ചത്‌.

പക്ഷേ നഷ്ടപ്പെട്ട മാല പിറ്റെന്ന്‌ അവിടുന്നുതന്നെ ലഭിച്ചല്ലോ?”

അതവന്‍ രക്ഷപ്പെടാന്‍ വെണ്ടി കളഞ്ഞതല്ലേ…..സാറിനിതു പോലും മനസ്സിലാക്കാന്‍ സാധിക്കില്ലേ?

പക്ഷേ മാല വീട്ടിനകത്തായിരുന്നു.

ജനലിലൂടെ എറിഞ്ഞുകാണും.

രണ്ടാം നിലയിലേക്കോ?”

ഇവന്‍മാരൊക്കെ പഠിച്ച കള്ളന്‍മാരാണെന്നേ…..എന്തയാലും ഈ സംഭവങ്ങളും ഡൊക്യുമെന്‍റിയും തമ്മിലെന്താ ബന്ധം?

ബന്ധമുണ്ട്‌ . അതിനു മാത്രമല്ല ഇപ്പോള്‍ കഴിച്ച പഴത്തിന്‍റെ തൊലി നിങ്ങളെന്തു ചെയ്യ്തു ?

അതെന്തിനാ സൂക്ഷിക്കുന്നത്‌? ഞാനതു കളഞ്ഞു.

എവിടെ….?”

ഇതൊക്കെ ആരോര്‍മിക്കാനാ… ആ വഴിയിലെവിടെയോ…

അതല്ല. അവിടെയൊരു വേസ്റ്റ്‌ ബിന്നുണ്ടായിരുന്നു……..

ഏല്ലാവരും വേസ്റ്റ്‌ ബിന്നിലിട്ടാല്‍ ക്ലീനേര്‍സിനു പണി വെണ്ടേ….?

എന്താനിങ്ങലതു ബിന്നിലിട്ടാല്‍ ക്ലീനേര്‍സ്‌ മുഴുവനും പട്ടിണിയാകുമോ…. ?

“ എന്തായാലും നാളെ അതവര്‍ ക്ലീനാക്കുമല്ലോ…. ? ”

നാളെ രാവിലെ. അതുവരെ അതു ചീഞ്ഞളിയും. ആളുകള്‍ തെന്നിവീഴും...

“ഓ എന്നിട്ട്‌ നാട്ടിലുള്ളവരല്ലാം പഴത്തൊലിയില്‍ തെന്നി വീഴുകയല്ലേ….?”

നിങ്ങളെപ്പോലെ നൂറു പേരായല്‍ ഇതല്ലാം എത്രമാത്രം വൃത്തി കേടകുമെന്നും നോക്കണം.

മറ്റെല്ലാവരും ചെയ്യുമ്പോള്‍ ഞാന്‍ മാത്രം നന്നായതുകൊണ്ടു കാര്യമൊന്നുമില്ല സാറേ …

അതെ. ഇതുതന്നെയാണു നിങ്ങളെ ഇതിലേക്കു ക്ഷണിക്കാന്‍ കാരണം.

“എന്ത്‌ ?”.

ഞാന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നുമെല്ലാം മറ്റുള്ളവരുടെ കുഴപ്പമാണെന്നുമുള്ളചിന്താഗതി. അങ്ങിനെ എല്ലാവരും ചിന്തിക്കുന്നതു കൊണ്ടാണല്ലോ ഇതല്ലാം ഇങ്ങിനെകിടക്കുന്നത്‌. എല്ലാം മറ്റുല്ലവര്‍ ചെയ്യണമെന്നില്ല. നമുക്കും അല്പം ശ്രമിക്കാം.”

“നിങ്ങള്‍ പറഞ്ഞുവരുന്നത്‌?”

ഞാനുദ്ദ്യേശിക്കുന്നത്‌ സാധാരണക്കാരെ പറ്റിയാണ്...
നിങ്ങളെപോലുള്ള സാധാ ജനത്തെപറ്റി. സ്വന്തം കര്മ്മം ചെയ്യാതെ മറ്റുള്ളവര്‍ അത് ചെയ്തുകൊള്ളും എന്ന് വിഡ്ഢി വിചിന്തനം നടത്തുന്നവരെപറ്റി ....
ലോകം നന്നാവില്ല എന്ന മുന്‍‌കൂര്‍ ധാരണയില്‍ ജീവിക്കുന്നവര്‍ .....

ഇതാ ഇന്നുമുതല്‍ (Inroduction)

ഇതാ ഇന്നുമുതല്‍ ഈ മണലാരണ്യത്തില്‍ ഇരുന്നു കൊണ്ടു ഞാന്‍ എഴുതി തുടങ്ങുന്നു....
എന്‍റെ കൂട്ടുകാര്‍ക്കു വേണ്ടി...
എന്നെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് വേണ്ടി.....
അല്പം സഹനശക്തിയും അതിലേറെ അപാര ക്ഷമാശീലവും ഉള്ളവര്‍ക്ക് വേണ്ടി മാത്രം.....

വാകമരങ്ങള്‍ വിരഹം പൊഴിക്കുന്ന ഒരു നാളില്‍ കാലം ഒരു ഓട്ടോഗ്രാഫുമായ് ചരെയെത്തുമ്പോള്‍ .....
നിനച്ചിരിക്കാതെ പൊഴിയുന്ന കനവുകളില്‍ എവിടെയോ ആര്‍ദ്രമായ ഒരു ഉള്‍വിളി കേള്‍ക്കുമ്പോള്‍ .... ഒരല്പം സാഹസം

എന്‍റെ തൂലികയില്‍ (key board) നിന്നും പിറക്കുന്നത്‌ മഹാസംഭവങ്ങള്‍ ഒന്നുമല്ല.
കേരള അക്കാദമി അവാര്‍ഡ് , Booker Prize, ജ്ഞാനപീഠം, സര്‍വജ്ഞപീഠം;
ഇതൊന്നും എന്‍റെ പ്രതീക്ഷയുടെ നിഘണ്ടുവില്‍ ഇല്ലേ ഇല്ല.
കോടിക്കണക്കിനു ആരാധകരെ സൃഷ്ടിക്കാമെന്ന വ്യാമോഹവും തീരെ ഇല്ല.
എന്ന് വച്ചു ആര്‍ക്കോ വേണ്ടി... എന്തിനോ വേണ്ടി... എഴുതുന്നതുമല്ല.
അത് കൊണ്ടു തന്നെ എന്‍റെ കൃതികളെ അഥവാ സൃഷ്ടികളെ കീറി മുറിച്ചു
അവലോകനം നടത്തരുത് please....

ഞാന്‍ ഒരു സുപ്രഭാതത്തില്‍ കിടിലം ആയതല്ല...
എന്നിലെ കഥാകൃത്ത്‌(?) പുലരിയില്‍ പൊട്ടി മുളച്ചതും അല്ല. പിന്നെ....??
Yes, നിന്‍റെ സംശയം സ്വാഭാവികം .....
അതാണ്‌ കുഞ്ഞേ ലോകതത്വം ..!
ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത മഹാസത്യം ..!!
ബ്രഹ്മാണ്ട സംഭവം സമഗ്രലിഖിതം, സ്വാഹ സ്വാഹ ...!!!

എന്‍റെ Blog കളില്‍ കാണുന്ന വ്യക്തികള്‍ക്ക് ജീവിച്ചിരിക്കുന്നതോ, മരിക്കാതിരിക്കുവരോ, ഇനിയും ആരും തല്ലി കൊല്ലാത്തവരോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യമുണ്ടെങ്കില്‍
അത് മനഃപൂര്‍വം അവരെയാണ്, അവരെ തന്നെയാണ്,
അവരെ മാത്രം ഉദ്ദേശിച്ചാണ്.....

ചപലമായ വീക്ഷണങ്ങളും, ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിവരണങ്ങളും, പരസ്പരബന്ധം ഇല്ലാത്ത വസ്തുതകളും, വിചിന്തനങ്ങളും ഒക്കെ....
ഒരുപക്ഷേ നീ കണ്ടേക്കാം .
എന്നിരുന്നാലും അതിന് പിന്നിലെ ആശയം -
എന്ന് വച്ചാല്‍ ഈ "ചേതോവികാരം" എന്നൊക്കെ പറയുന്ന സാധനം നിനക്കു അന്യമാവില്ല. ഇതു എന്‍റെ ISO 2009 ഗ്യാരണ്ടി ഉള്ള ഉറപ്പ്.

ഈ ഭൂമിയാകുന്ന അണ്ടകടാഹത്തിന്‍റെ ഒരു കോര്‍ണര്‍ - ല്‍ ഇരുന്നു
ഞാന്‍ എഴുതും - എഴുതി കൊണ്ടേ ഇരിക്കും - നീ വായിച്ചാലും ഇല്ലെങ്കിലും ...
കാരണം നിന്നെ കൊണ്ടു വായിപ്പിക്കുക എന്നതല്ല;
എന്‍റെ ആത്യന്തികമായ ഉദ്ദേശ്യം.അത്‌ തന്നെ.
വേണമെങ്കില്‍ വായിക്കെടെയ് ....

=================================================================