ഇന്നു KSRTC എന്ന പേര് ഒരു പക്ഷെ അല്പം ആക്ഷേപത്തോടെയാവും നാം ശ്രവിക്കുക. എന്നാല്‍ ഒരുകാലത്ത് നാടിന്‍റെ മുഴുവന്‍ സ്പന്ദനം ആയിരുന്നു ഇവ. അമ്മ കെട്ടിതന്നിരുന്ന ചോറുമായി സൂര്യോദയത്തിനു മുന്‍പ് ആദ്യ ബസ്സ് കിട്ടുവാനായി വീട്ടില്‍ നിന്നും ഇറങ്ങിയോടിയിരുന്ന എന്‍റെ കൌമാരകാലം ഇന്നലെയെന്നവണ്ണം ഓര്‍മയില്‍ തെളിഞ്ഞു വരുന്നു. ക്ലാസ്സില്‍ ഇരിക്കാറില്ല എങ്കിലും അവസാന ബസ്സില്‍ യാത്രക്കാരനായി ഞാന്‍ സ്ഥിരം കാണുമായിരുന്നു.
നാടിന്‍റെ നടുവിലൂടെയോ മാമരങ്ങളെത്തൊട്ട് വളഞ്ഞു പുളഞ്ഞു നീളുന്ന ടാര്‍വഴികളിലൂടെയോ ഓടിവരുന്ന ബസ്സ് വെറുമൊരു ശകടം മാത്രമല്ലായിരുന്നു; നാടിന്‍റെ നാഴികമണി, പലതിലേക്കുമുള്ള പാലം, എല്ലാ വീട്ടിലും പരിചയക്കാരുള്ള വിരുന്നുകാരന്‍, ജീവിത യാത്രയിലെ പങ്കാളി , അങ്ങനെ വ്യത്യസ്ത രൂപഭാവങ്ങള്‍ ബസ്സിന്‍റെ യാത്ര മനസ്സുകളിലൂടെയായിരുന്നു. വാഹനപ്പെരുക്കത്തിനും മുമ്പാണ്. നാട്ടിന്‍പുറത്തിന്‍റെ തായി ഒരു ബസ്സുണ്ടായിരുന്നു. അതായിരുന്നു ആ പ്രദേശത്തിന്‍റെ മുഴുവന്‍ ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലുള്ളതു പോലൊരു പതിവ് ദൃശ്യം. പുലര്‍ച്ചക്കോഴി കൂവുന്നതിനൊപ്പം ആദ്യ ബസ്സുപോകും. കഞ്ഞികുടിക്കാന്‍ കൈകഴുകുമ്പോഴാകും ആ ഇരമ്പല്‍ കേള്‍ക്കുക. അവസാനത്തെ ബസ്സ് വരുന്നു. ബസ്സിന്‍റെ ബെല്ലുകള്‍ക്കൊപ്പം ചലിച്ചിരുന്നു നമ്മള്‍, പണ്ട്. ബസ്സിന്‍റെ സമയമായിരുന്നു നാടിന്‍റെ ഘടികാരം. ആദ്യ ബസ്സുപോകുമ്പോള്‍ ഒരു കോട്ടുവാ വിടരുന്നു. പകലിന്‍റെ മൂരിനിവര്‍ക്കല്‍. നട്ടുച്ചയുടെ ബസ്സ് ചോറ്റുപാത്രങ്ങളെ ഉണര്‍ത്തും. പാടത്തും കടയിലും പണിയെടുക്കുന്ന വീട്ടുകാരനുവേണ്ടി ധൃതിയോടെ പാത്രം തുടച്ചോടുന്ന വീട്ടമ്മമാര്‍ക്കുള്ള അടയാളം. നാലുമണിയുടേത് സ്‌കൂള്‍ വിടാറായി എന്ന ഓര്‍മ്മപ്പെടുത്തലാണ്. അങ്ങളെ പ്ലാവിലക്കുമ്പിളില്‍ വറ്റുകള്‍ നിറയും വരെ ബസ്സ് നമുക്കിടയിലൂടെ ഓടിക്കൊണ്ടേയിരുന്നു.
ബസ്സിന് പല ഭാവങ്ങളുണ്ട്. യാത്രികരില്‍ നിന്ന് പകര്‍ന്നത്. രാവിലെ കുളിച്ചീറനായുള്ള ആദ്യയാത്രയില്‍ അതിന് മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും മണമുണ്ടാകും. നഗരത്തിലേക്ക് പോകുന്നവരുടെ നവോന്മേഷം. അത്തറിലും വാട്ടിയ വാഴയിലയിലും നിന്ന് പരക്കുന്ന കൊതി. തീരദേശങ്ങളില്‍ ബസ്സ് രാവിലെ തന്നെ മത്സ്യഗന്ധിയാകും. കലപിലകള്‍ , കശപിശകള്‍.ഉച്ചയൂണിനൊതുക്കുന്ന വണ്ടിയില്‍നിന്ന് വിയര്‍പ്പൊലിക്കുന്നുണ്ടാകും. പെന്‍ഷന്‍തുകയോ നേന്ത്രക്കുല വിറ്റുകിട്ടുന്ന കാശോ നിറച്ച മടിശ്ശീലകള്‍ കാണാമിതില്‍. മുറുക്കാന്‍ കടയില്‍നിന്ന് മുഷിഞ്ഞനോട്ടാലൊരു നാരങ്ങാവെള്ളം. അല്ലെങ്കിലൊരു മുറുക്കാന്‍. ഉച്ചതിരിഞ്ഞുള്ള വണ്ടിയില്‍ വരുന്നത് വിരുന്നുകാരാകും. അവരെ കാത്തെന്നോണം അടുപ്പുകളില്‍ ചായക്കലങ്ങള്‍ തിളക്കുന്നുണ്ടാകും . ചെളിപുരണ്ട സ്‌കൂള്‍ കുപ്പായങ്ങളെപ്പോലെ ബസ്സപ്പോള്‍ മുഷിയാന്‍ തുടങ്ങിയിരിക്കും.
സന്ധ്യയ്ക്ക് അത് വന്നുനില്‍ക്കുന്നത് ആകുലതകള്‍ക്കുമേല്‍ വെളിച്ചമിട്ടുകൊണ്ടാണ്. തിരക്കോടെ ഇറങ്ങി വീടുതേടി ഓടുന്നവര്‍. ടോര്‍ച്ചുമായി കാത്തുനില്‍ക്കുന്ന അച്ഛനൊപ്പം നീങ്ങുന്ന ഒരു പെണ്‍കുട്ടി. അവസാനത്തെ ബസ്സ് ആടിക്കുഴഞ്ഞായിരിക്കും വരിക. അതില്‍ 'ഴ'കാരത്തിലുള്ള പാട്ടുണ്ടാകും. കപ്പലണ്ടിയുടെ നനുത്ത പുറന്തോടുകളും കീറിയ സിനിമാടിക്കറ്റുകളും വീണുകിടക്കും.അരുമയായിരുന്നു അവള്‍. മിക്കവാറും എല്ലാ ബസ്സുകള്‍ക്കും ഒരു പെണ്‍പേരാകും. പത്മപ്രിയയെന്ന നായിക പ്രശസ്തയാകുന്നതിനും വളരെ മുമ്പ് നാട്ടുവഴികളിലൂടെ അതേപേരില്‍ സുന്ദരിയായ ബസ്സോടിയിരുന്നു. നെറ്റിയില്‍ പേറിയ കാല്‍പ്പനികമായ പിന്നെയുമെത്രയോ നാമങ്ങള്‍. അമ്പിളി, ജ്യോതി, സ്വപ്‌ന തുടങ്ങി ചുരുക്കം അക്ഷരങ്ങളിലൊതുങ്ങിയ ഭംഗി. സ്വന്തം വീട്ടിലെ പെണ്‍കുട്ടിയോടെന്നപോലെയുള്ള അടുപ്പമായിരുന്നു നാട്ടുകാര്‍ക്ക് ഇവരോടെല്ലാം. ബസ്സുപോയോ എന്ന് ചോദ്യമില്ല. 'അമ്പിളി വന്നോ' എന്നാകും അന്വേഷണം. ഈ ബന്ധം സ്ഥിരം തമാശയായി സ്‌റ്റേജുകളിലേക്കും എത്രയോ സിനിമകളിലേക്കും ഉരുണ്ടുകയറി. പിന്നീട് ബേബി , ചക്കരകുട്ടി, RKV, ഇങ്ങനത്തെ ഓമന പേരുകളായി. ST എന്ന പേരിനോട് ചെറിയൊരു ചതുര്‍ഥി ഉണ്ടെന്നുള്ളതും വാസ്തവം.
ബസ്സുപോലെ തന്നെയായിരുന്നു ബസ്സുകാരും. ഡ്രൈവറും കണ്ടക്ടറും നാടിന്‍റെ ബന്ധുക്കളായിരുന്നു. ബസ്സിന്‍റെ അവസാന സ്റ്റോപ്പിലെ ചായക്കടകളായിരിക്കും ഇവരുടെ ഇരിപ്പുകേന്ദ്രങ്ങള്‍. ഇവിടെ അവര്‍ക്ക് പ്രത്യേക സൗജന്യങ്ങളുമുണ്ടാകും. രാവിലെ പാല്‍ അല്പം കൂടുതലൊഴിച്ച ചായ. ഉച്ചയൂണിന് സ്‌നേഹത്തിന്‍റെ എരിവ്. നിരക്കില്‍ ഇളവ്.ഏതെങ്കിലുമൊരു തണലിന്‍റെ തണുപ്പിലായിരിക്കും ബസ്സ് തളര്‍ന്നുകിടക്കുക. അമ്പലത്തിനുമുന്നിലെ അരയാല്‍ ചുവട്ടില്‍. ബസ്സ്‌സ്റ്റോപ്പിലെ വലിയ വാകയുടെ കീഴെ. അതുമല്ലെങ്കില്‍ പാലത്തിനോട് ചേര്‍ന്ന്. രാത്രിയുറക്കവും ഇവിടെയൊക്കെത്തന്നെ. എല്ലാവരുമുറങ്ങുമ്പോള്‍ ഗ്രാമത്തിന്‍റെ സ്വന്തം ബസ്സും ജാലകവിരികള്‍ പുതച്ച് നിശ്ചലമായിക്കിടക്കും. അതുകാണുമ്പോള്‍, 'ഞാനും നിങ്ങളിലൊരാളാണെന്ന്' ബസ്സ് മൗനമായി പറയുംപോലെ തോന്നും. ഊണിലും ഉറക്കത്തിലും അങ്ങനെ ബസ്സ് നമ്മള്‍ക്കൊപ്പമുണ്ടായിരുന്നു.
ജീവിതത്തിലെ അനേകം നിമിഷങ്ങളില്‍ ബസ്സിന്റെ ഹോണടി നിറഞ്ഞുനില്‍ക്കുന്നു. രാവിലെ ബസ്സുകാത്ത് നില്‍ക്കുമ്പോഴാകും ആദ്യമായിക്കാണുന്നത്. ഒരു നോട്ടത്തില്‍ നിന്ന് പിറക്കുന്ന അനുരാഗം. പിന്നെ ദിവസവും ഒന്നുകാണുവാനായി മാത്രം അതേ സമയത്തെത്തും. അരികിലൂടെ ബസ്സ് വന്നും പോയുമിരിക്കും.പതിയെ പ്രണയം ഉള്ളിലേക്ക് കടക്കും. ടിക്കറ്റിനായി തൊട്ടുവിളിക്കുന്ന കണ്ടക്ടറുടെ കൈതട്ടി പിന്‍ഭാഗത്തുനിന്ന് മുന്നിലെ ആള്‍തിരക്കിലേക്ക് എത്തിവലിഞ്ഞ് നോക്കും. മുന്നിലും പിന്നിലുമായുള്ള നോട്ടങ്ങളിലൂടെ ഇഷ്ടം വളരും. പശ്ചാത്തലത്തില്‍ ബസ്സിന്‍റെ മണിനാദം ഒറ്റയായും ഇരട്ടയായും. വിവാഹപ്പുതുമയില്‍ സിനിമാ കാണാന്‍ പോകുമ്പോള്‍ യാത്ര ഒറ്റസീറ്റിലാകും. ആരെങ്കിലും കവര്‍ന്നാലോ എന്ന പേടിയുള്ളതുപോലെ കൈകൊണ്ട് ചേര്‍ത്തുപിടിച്ച്. ഇങ്ങനെ ബസ്സ് കണ്ട ജീവിതരംഗങ്ങള്‍ എത്രയെത്ര.
ആദ്യമായ് ജോലികിട്ടി നാടുവിട്ടുപോകുമ്പോള്‍ ബസ്സിന്റെ ഫുട്‌ബോര്‍ഡിനരികെ വീട്ടുകാര്‍ മുഴുവനുമുണ്ടാകും. ബസ്സ് ഒരിക്കലും വിടാതിരുന്നെങ്കില്‍ എന്നാകും അപ്പോഴത്തെ പ്രാര്‍ത്ഥന. ഗിയര്‍ വീഴുമ്പോള്‍ ചങ്കിടിക്കും. ഒടുവില്‍ ബസ്സ് അകന്നുപോകുമ്പോള്‍ വീശിനില്‍ക്കുന്ന കുറെ കൈകള്‍. ബസ്സിന്റെ ഇരിപ്പിടങ്ങള്‍ കണ്ണീര്‍ വീണ് നനഞ്ഞതുമായിരുന്നു.