November 1, 2009

കല്യാണ സദ്യ

ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.
വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക
എന്ന മോഹങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം.
ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത്.

നഗരത്തിലെ വലിയ വിവാഹ മണ്ഡപം, ഞാന്‍ വധുവിന്റെ ആളാണ്.
അതിനാല്‍ നേരിട്ട് വിവാഹത്തിനെത്തിയാല്‍ മതി.
മുഹൂര്‍ത്തം പത്തുമണിക്ക് കൃത്യം പത്തുമണിക്കു തന്നെ ഹാള്‍ നിറഞ്ഞു,
ആഘോഷ സമ്മൃദ്ധമായ വിവാഹം.ചെണ്ട, നാദസ്വരം പൂക്കള്‍ കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില്‍
അങ്ങനെ ചെറുക്കന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി.ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.
പെട്ടന്നതാ സീറ്റില്‍ നിന്ന് ആളുകള്‍ എണീക്കുന്നു, പിന്നെ തിരക്കോട് തിരക്ക്
ആളുകള്‍ ഹാളില്‍ നിന്ന് പുറത്തുകടക്കുവാന്‍ ശ്രമിക്കുകയാ‍ണ്
സിനിമ കഴിഞ് തിയേറ്ററില്‍ നിന്ന് പുറത്തുപോകുന്നതുപോലെ
തിക്കും തിരക്കുമാണെങ്കില്‍ സഹിക്കാം, പക്ഷെ ഉന്തും തള്ളുമാണെങ്കിലോ..?
അടുത്തിരിക്കുന്ന പരിചയക്കാരന്‍ പറഞ്ഞു; എന്തുകാണാനാ ഇരിക്കുന്നേ..?? എണീക്ക്
ഞാന്‍ പിന്നെ അമാന്തിച്ചില്ല, നാടോടുമ്പോള്‍ നടുവെഓടുക എന്നതല്ലെ പ്രമാണം
ഞാനും കൂട്ടത്തില്‍ കൂടി. നടക്കേണ്ടി വന്നില്ല
ഉന്തിനിടയില്‍ അല്ല ആ ഒഴുക്കിനിടയില്‍ ഞാന്‍ എങ്ങനെയോ ഹാളിനു പുറത്തെത്തി.

ഞാന്‍ പിന്‍‌തിരിഞുനോക്കി, വധൂവരന്മാര്‍ അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല
ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി
മറ്റൊരു ഹാളിനു മുന്നില്‍ അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട്
അതിന്റെ മുന്നില്‍ ഷട്ടര്‍ ഇട്ടിരിക്കുന്നു. അതിനെ മുന്നില്‍ ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.
പടക്കുമുന്നില്‍ പന്തിക്കുമുന്നില്‍ ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു
പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു. ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം, കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്‍മ്മവന്നു
അതുപോലെ ഒരു കസേര കളി.സീറ്റുകിട്ടിയാല്‍ ഉണ്ണാമെന്ന് അര്‍ഥം.
കുറേ പേര്‍ക്ക് സീറ്റുകിട്ടിയില്ല.അവര്‍ പുറത്തു പോകേണ്ടി വന്നു.അല്ല അവരെ പുറത്താക്കി എന്നു പറയാം
സദ്യ മോശമല്ലായിരുന്നു.പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ
എന്താ ഇത് എന്ന് അയല്‍ മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള്‍..
അയാള്‍ പറഞ്ഞു
ചിലപ്പോള്‍ .. ഇലക്കാവും കാശ്
അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം
പിന്നെ അമാന്തിച്ചില്ല കുറച്ച് കറി വിളമ്പുന്നവനോട്
കുറച്ചുകൂടി എന്നു പറയാന്‍ വിഷമമുണ്ടായിരുന്നില്ല
രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചു
പാല്‍ പായസം, ഗോതമ്പുപായസം
പ്രഥമന്‍ അതായത് അടപ്രഥമന്‍ അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില്‍ ശ്രദ്ധേയനായി.
പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു
അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള്‍ ഞാന്‍ ഈ കര്‍ത്തവ്യം(പായസത്തിനു ശേഷം മോരും അച്ചാറും കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള്‍) ചെയ്യുന്നതു കണ്ടപ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില്‍ എന്തോ പറഞ്ഞ് ചിരിച്ചു.ഞാന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോയില്ല
നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന്‍ ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു
ഊണുകഴിഞ്ഞു കൈകഴുകി പുറത്തു കടക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതാ ഒരു പ്ലേറ്റില്‍ പഴം
ങേ, എന്താ ഇത് ഇലയില്‍ വിളമ്പാത്തത് ? ഞാന്‍ അല്‍ഭുതപ്പെട്ടു.
എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന്‍ പറഞ്ഞു
ഇപ്പോ ഇങ്ങനെയാ അല്ലെങ്കില്‍ നഷ്ടമാ കച്ചോടം. പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും
ഇപ്പോഴത്തെ പിള്ളേര്‍ തീരെ പഴം കഴിക്കില്ല
ഹോ, എന്താ ഈ കേക്ക്ണേ...??
എനിക്ക് പണ്ടത്തെ കാര്യം ഓര്‍മ്മവന്നു
സദ്യക്കുപോയതും ചാണകം മെഴുകിയ തറയില്‍ പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്‍ക്കരവരട്ടിയും പഴവും ട്രൌസറിന്റെ പോക്കിറ്റില്‍ അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീ‍ട്ടില്‍ ചെന്ന് അനിയത്തിക്കു കൊടുത്തപ്പോള്‍ അവളുടെ മുഖത്തെ സന്തോഷം. ആ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള സന്തോഷം അതില്‍ നിന്ന് ഒരു ശര്‍ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും

ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?
ഇതൊക്കെ ഇവര്‍ക്ക് പറഞ്ഞുകൊടുത്താല്‍ മനസ്സിലാകുമോ
ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന്‍ പറ്റൂ. തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല. പുറത്ത് ഗാര്‍ഡനില്‍ വരനും വധുവും സിനിമാ സ്റ്റൈലില്‍ വീഡിയോക്ക് പോസ് ചെയ്യുന്നു.
അവര്‍ ചിരപരിചിതരെപ്പോലെ നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന്‍ വീണ്ടും ആത്മഗതം ചെയ്തു
ഇവര്‍ മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു ആത്മഗതം ഉറക്കെ ആയി
പരിചയക്കാരന്‍ തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു, അത് ഫോണിലാ...
ഞാന്‍ മനസ്സിലാകാത്ത മട്ടില്‍ നിന്നു,അയാള്‍ കൂടുതല്‍ വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്‍സ് മൊബൈല്‍ ഫോണ്‍ പെണ്‍ കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ.

ടോക്ക് ടൈമും !!!
ഞാന്‍ ഇക്കാര്യത്തില്‍ എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു, അത് ശരിയാവില്ല.
നോക്കിയപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു, ഞാനും വീട്ടിലേക്കു പോയി.
വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു
പെണ്‍‌കുട്ടിയെങ്ങെനെ?
എനിക്ക് ഉത്തരം പറയാന്‍ കഴിഞില്ല.
അവള്‍ വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്‍ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന്‍ എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്‍
വല്ല പരിചയക്കാരേം കണ്ട് വര്‍ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള്‍ കാരണവും കണ്ടു പിടിച്ചു
‘ങാ , ഞാന്‍ അതേ എന്ന് ചൊല്ലി...

No comments:

Post a Comment